Saturday, May 17, 2014

കൊലയാളി രോഗം - കാന്‍സര്‍ - എം ഒ വര്‍ഗീസ്


എം ഒ വര്‍ഗീസ് Posted on: 11-May-2014 10:04 PM കില്ലര്‍ ഡിസീസ് അഥവാ കൊലയാളിരോഗം എന്നാണ് ക്യാന്‍സറിനെ വൈദ്യശാസ്ത്രകാരന്മാര്‍ വിശേഷിപ്പിക്കാറുള്ളത്. വര്‍ഷംതോറും ലക്ഷങ്ങളെ കൊലചെയ്യുന്ന രോഗം കേരളത്തെ വരിഞ്ഞുമുറുക്കുന്ന കാലം അതിവിദൂരമല്ലെന്ന യാഥാര്‍ഥ്യം ഞെട്ടലുളവാക്കുന്നതാണ്. രാജ്യമാകെ ഈ കൊലയാളിയുടെ തേര്‍വാഴ്ച അരങ്ങേറുകയാണ്. വളരെപ്പെട്ടെന്ന് നഗരവല്‍ക്കരിക്കപ്പെടുന്ന നാട്ടിന്‍പുറങ്ങളില്‍ അര്‍ബുദം വന്‍ഭീഷണി ഉയര്‍ത്തുന്നു. രാജ്യത്ത് വര്‍ഷം പത്തുലക്ഷം പേര്‍ക്ക് ക്യാന്‍സര്‍ ബാധിക്കുന്നുവെന്ന് ദേശീയ ക്യാന്‍സര്‍ രജിസ്ട്രി പ്രോഗ്രാമില്‍ കണ്ടെത്തി. ലോകത്ത് വര്‍ഷം 130 ലക്ഷം പുതിയ ക്യാന്‍സര്‍ രോഗികള്‍ ഉണ്ടാകുന്നുവെന്നാണ് ലോകാരോഗ്യസംഘടന കണക്കാക്കുന്നത്. 80 ലക്ഷത്തോളം ആളുകള്‍ മരണത്തിന് കീഴടങ്ങുന്നു. ഇന്ത്യയില്‍ 28 ലക്ഷം ക്യാന്‍സര്‍ രോഗികളുണ്ടെന്നാണ് ആരോഗ്യമന്ത്രി 2012ല്‍ രാജ്യസഭയില്‍ പറഞ്ഞ കണക്ക്. അതിപ്പോള്‍ 30 ലക്ഷമായി ഉയര്‍ന്നുവെന്ന്് ദേശീയ ക്യാന്‍സര്‍ രജിസ്ട്രി വ്യക്തമാക്കി. രജിസ്റ്റര്‍ ചെയ്യാത്ത രോഗികളുടെ എണ്ണംകൂടി കണക്കാക്കിയാല്‍ 40 ലക്ഷംവരെയാകും. ക്യാന്‍സര്‍ കാരണം ഇന്ത്യയില്‍ വര്‍ഷം അഞ്ചുമുതല്‍ ആറുലക്ഷംവരെ ആളുകള്‍ മരിക്കുന്നതായും കണക്കാക്കിയിട്ടുണ്ട്. വികസിതരാജ്യങ്ങളിലാണ് ക്യാന്‍സര്‍ അതിവേഗം വര്‍ധിക്കുന്നത്. വികസിതമല്ലെങ്കിലും ക്യാന്‍സര്‍ ബാധയില്‍ ഇന്ത്യ ലോകരാജ്യങ്ങളില്‍ മുന്നില്‍ത്തന്നെയാണ്. നിലവില്‍ വര്‍ഷം പത്തുലക്ഷം പേര്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തുന്നതെങ്കില്‍, പത്ത് വര്‍ഷത്തിനുള്ളില്‍ രോഗികളുടെ എണ്ണം അഞ്ചിരട്ടിയാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധരും എന്‍സിആര്‍പിയും വ്യക്തമാക്കുന്നത്. മരണസംഖ്യയും അതിവേഗം വര്‍ധിക്കുന്നു. കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ ക്യാന്‍സര്‍ ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചുലക്ഷത്തിന് മുകളിലാണ്. ഇത് 2015ല്‍ എട്ടുലക്ഷമായി ഉയരുമെന്നാണ് കണക്കാക്കുന്നത്. ഈ നില തുടര്‍ന്നാല്‍ 20 വര്‍ഷം കഴിയുമ്പോള്‍ ഇന്ത്യയില്‍ വര്‍ഷം 17 ലക്ഷം പുതിയ രോഗികളുണ്ടാകും. മരണസംഖ്യ 12 ലക്ഷമായി ഉയരുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കുന്ന കൊലയാളി നാട്ടിലാകെ ഭീതിപരത്തുമ്പോഴും രോഗത്തിന് തടയിടാനുള്ള നടപടികളും മുന്‍കരുതലുകളും ഭരണാധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ജനസംഖ്യാവര്‍ധനയും ചികിത്സാസൗകര്യത്തിന്റെ അപര്യാപ്തയുമാണ് ക്യാന്‍സറില്‍ ഇന്ത്യ മുന്നിലെത്താനുള്ള കാരണങ്ങള്‍. ഉള്ളിലിരുന്ന് മനുഷ്യനെ കാര്‍ന്നുതിന്നുന്ന ക്യാന്‍സര്‍, ഭൂരിപക്ഷമാളുകളും അറിയുന്നത് അവസാനഘട്ടത്തിലാണ്. തുടക്കത്തില്‍ കണ്ടുപിടിച്ചാല്‍ ചികിത്സിച്ച് ദേദമാക്കാന്‍ കഴിയുന്നതാണ് നല്ലൊരുപങ്ക് ക്യാന്‍സര്‍ബാധയും. പക്ഷേ, രോഗം കണ്ടെത്താന്‍ വൈകുന്നത് ക്യാന്‍സറിന്റെ ആപല്‍സ്ഥിതി വര്‍ധിപ്പിക്കുന്നു. അമേരിക്കയിലും മറ്റ് വികസിതരാജ്യങ്ങളിലും ക്യാന്‍സറിനെ അതിജീവിക്കുന്നവരുടെ എണ്ണം 60 ശതമാനമാണ്. ഇന്ത്യയില്‍ 30 ശതമാനവും. ഇന്ത്യയില്‍ ഈ കൊലയാളിരോഗത്തിന്റെ പ്രധാനകേന്ദ്രം കേരളമാണ്. ആശുപത്രികളിലെ ക്യാന്‍സര്‍ രജിസ്ട്രി പ്രകാരം കേരളത്തില്‍ 35,000 പേര്‍ വര്‍ഷം ക്യാന്‍സര്‍ ബാധിതരാകുന്നു. ലക്ഷം പുരുഷന്മാരില്‍ 133 പേരും ലക്ഷം സ്ത്രീകളില്‍ 125 പേരും കൊലയാളി രോഗത്തിന്റെ പിടിയിലാകുന്നു. തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററിലെ കണക്കുപ്രകാരം 25 വര്‍ഷത്തിനിടയില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം 280 ശതമാനം വര്‍ധിച്ചു. 1982ല്‍ ആര്‍സിസിയില്‍ എത്തിയത് 2967 രോഗികളാണ്;1567 പുരുഷന്മാരും 1440 സ്ത്രീകളും. 2009ല്‍ 11,287 ആയി ഉയര്‍ന്നു; 5730 പുരുഷന്മാരും 5567 സ്ത്രീകളും. ആര്‍സിസിക്കു പുറത്ത് ചികിത്സ നടത്തിയവരും വിദഗ്ധചികിത്സ നടത്താത്തവരും ഇതിനുപുറമെയാണ്. ഇന്ത്യയില്‍ ക്യാന്‍സര്‍ രോഗികളില്‍ 30 ശതമാനമാണ് സ്ത്രീകളെങ്കില്‍ കേരളത്തില്‍ ഇത് 50 ശതമാനമാണ്. നാട്ടിന്‍പുറങ്ങളില്‍ ക്യാന്‍സറിന്റെ പിടിയിലാകുന്നവരുടെ എണ്ണം ദിനംതോറും കൂടിവരികയാണ്. 100 വീട് എടുത്താല്‍ പത്ത് വീട്ടിലെങ്കിലും ക്യാന്‍സര്‍ രോഗിയുണ്ടാകുമെന്ന സ്ഥിതിയാണുള്ളതെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. പാരമ്പര്യമായി വരുന്ന രോഗമാണ് ക്യാന്‍സര്‍ എന്ന ചിന്തയാണ് ഭൂരിപക്ഷം ആളുകള്‍ക്കും. പുകയില ഉപയോഗിക്കുന്നവര്‍, മദ്യപാനികള്‍ തുടങ്ങിയവരിലും രോഗം കൂടുതലായി കാണാറുണ്ട്. എന്നാല്‍, ജീവിതത്തില്‍ ഒരിക്കല്‍പോലും മദ്യമോ പുകയിലയോ ഉപയോഗിക്കാത്തവര്‍ക്കും കുടുംബത്തില്‍ മുമ്പ് മറ്റാര്‍ക്കും ഈ രോഗം ഉണ്ടാകാത്തവര്‍ക്കും ക്യാന്‍സര്‍ വരുന്നു. ശുദ്ധ വെജിറ്റേറിയന്മാരെയും രോഗം നിഷ്കരുണം പിടികൂടുന്നു. രോഗം പുറത്തറിയിക്കാതെ കഴിയുന്ന കുടുംബങ്ങളുടെ എണ്ണവും കുറവല്ല. കഴിഞ്ഞവര്‍ഷം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ "സ്നേഹപഥം" പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ രോഗികളുടെ എണ്ണം ശേഖരിച്ചു. ഏറ്റവും കൂടുതല്‍പേരെ ബാധിച്ച രോഗം ക്യാന്‍സറാണെന്ന് സര്‍വേയില്‍ തെളിഞ്ഞു. പലരും പരസഹായം കൂടാതെ ജീവിക്കാന്‍ പറ്റാത്തവര്‍. ചികിത്സയ്ക്കായി സര്‍വതും വിറ്റ് കടംകേറിയവരും കൂട്ടത്തിലുണ്ട്. മരണത്തെ മുന്നില്‍ കാണുന്നവരും കുറവല്ല. ചെറിയൊരു പ്രദേശത്ത് മുന്നൂറോളം രോഗികള്‍ ഉണ്ടെന്ന് സര്‍വേയില്‍ കണ്ടെത്തി. ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ ഇത് 350 ആയി വര്‍ധിച്ചു. സംസ്ഥാനത്ത് ആദ്യമായി ഇങ്ങനെയൊരു പദ്ധതി നടപ്പാക്കിയത് നീലേശ്വരം ബ്ലോക്ക് പഞ്ചായത്താണ്. എല്ലാ പഞ്ചായത്തും കണക്കെടുത്താല്‍കിട്ടുന്ന വിവരം ശരിക്കും ഞെട്ടിക്കുന്നതായിരിക്കും. എന്തുകൊണ്ട് ക്യാന്‍സര്‍ ഇങ്ങനെ പടരുന്നു. അതേക്കുറിച്ച് നാളെ - See more at: http://www.deshabhimani.com/newscontent.php?id=453364#sthash.LkzA8MsJ.dpuf വിലകൊടുത്ത് രോഗം വാങ്ങുന്നവര്‍ എം ഒ വര്‍ഗീസ് Posted on: 12-May-2014 09:00 PM സാക്ഷരതയ്ക്ക് പേരുകേട്ട നാട് ഇപ്പോള്‍ മദ്യപാനത്തിലൂടെയും ക്യാന്‍സറിലൂടെയുമാണ് ലോകശ്രദ്ധ നേടുന്നത്. കേരളത്തിലെ ആളോഹരി മദ്യഉപഭോഗം ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ്. പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തിലും മുന്നില്‍ത്തന്നെ. കുട്ടികളില്‍ ഏറ്റവും കൂടുതല്‍ പുകയില ഉപയോഗിക്കുന്ന സംസ്ഥാനം കേരളമാണ്. മലയാളിയുടെ ജീവിതരീതിയില്‍ രണ്ടു ദശാബ്ദത്തിനിടയില്‍ ഉണ്ടായ മാറ്റം അത്ഭുതപ്പെടുത്തും. ടിന്‍ ഫുഡിനോടും ഫാസ്റ്റ്ഫുഡിനോടും വലിയ കമ്പമാണ് കേരളത്തിന്. വിദേശരീതിയിലുള്ള ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നു. കുടുംബസമേതം ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കുന്നത് ഫാഷനായി. ദിവസം 10 ലക്ഷം ആളുകള്‍ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിക്കുന്നതായാണ് കണക്ക്. പച്ചക്കറിയും അരിയും സ്വന്തമായി ഉല്‍പ്പാദിപ്പിക്കുന്ന മലയാളികള്‍ വളരെ കുറച്ചുമാത്രം. കര്‍ണാടകവും തമിഴ്നാടും ആന്ധ്രയുമെല്ലാം നമ്മുടെ ഉല്‍പ്പാദനകേന്ദ്രമായി മാറി. ഇങ്ങോട്ട് കൊണ്ടുവരാന്‍ അവിടെ പ്രത്യേക കൃഷിതന്നെയുണ്ട്. ഇങ്ങനെ ജീവിതശൈലി അടിമുടി മാറിയതോടെ നമുക്ക് കൂട്ടിന് എത്തിയതാണ് കില്ലര്‍ ഡിസീസ് അഥവാ കൊലയാളിരോഗം. മദ്യവും പുകയിലയും ക്യാന്‍സറിന് കാരണമാകുമെന്ന് പണ്ടേ നമുക്കറിയാം. ക്യാന്‍സറില്‍ 30 ശതമാനവും പുകയില ഉപയോഗത്തിലൂടെയാണെന്നാണ് പഴയ കണക്ക്. എന്നാല്‍, ജീവിത ശൈലിയാണ് 70-90 ശതമാനം ക്യാന്‍സറിനും കാരണമെന്ന് അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ തെളിയുമെന്നാണ് പുതിയ പഠനം. ഭക്ഷണത്തിലൂടെയാണ് പ്രധാനമായും കൊലയാളി അകത്ത് കടക്കുന്നത്. നിയതമായ അളവില്‍ കൂടുതല്‍ കീടനാശിനികള്‍ ശരീരത്തിനുള്ളില്‍ ചെന്നാല്‍ ക്യാന്‍സറിനുള്ള സാധ്യത വളരെ കൂടുതലാണ്. കാസര്‍കോട് മേഖലയിലെ എന്‍ഡോസള്‍ഫാന്‍ ദുരന്തം ഇതിന് അടിവരയിടുന്നു. ജില്ലയിലെ 11 പഞ്ചായത്തിലായി ആറായിരത്തോളം ദുരന്തബാധിതരെയാണ് വിദഗ്ധസംഘം കണ്ടെത്തിയത്. ഇതില്‍ രണ്ടായിരത്തോളംപേര്‍ ക്യാന്‍സര്‍ രോഗികളാണെന്നത് കീടനാശിനി വരുത്തിവയ്ക്കുന്ന ദുരന്തത്തെ കാണിക്കുന്നു. നമുക്ക് ലഭിക്കുന്ന പച്ചക്കറിയും പഴവര്‍ഗങ്ങളും കീടനാശിയില്‍ കുളിച്ചാണ് വരുന്നത്. സ്ത്രീകളിലെ മാറിട ക്യാന്‍സറിന്റെ പ്രധാന കാരണം കീടനാശിനിയാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഓര്‍ഗാനോ ക്ലോറിന്‍ കീടനാശിനിയാണ് പ്രധാനവില്ലന്‍. ഇത് എളുപ്പത്തില്‍ ലയിച്ച് ചേരുന്നതും ശരീരത്തിലും മണ്ണിലും നശിച്ചു പോകാതെ ദീര്‍ഘനാള്‍ നിലനില്‍ക്കുന്നതുമാണ്. എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള കീടനാശിനികളില്‍ അടങ്ങിയത് ഇതാണ്. ഓര്‍ഗാനോ ക്ലോറിന്‍ കീടനാശിനി ലോകത്ത് നിരോധിച്ചവയുടെ കൂട്ടത്തിലാണെങ്കിലും ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കുന്നു. ഫാസ്റ്റ് ഫുഡുകളില്‍ ചേര്‍ക്കുന്ന കളറുകളും അജിനോമോട്ടോ പോലുള്ള രുചിക്കൂട്ടുകളും മാരകവിഷങ്ങളാണെന്ന് തെളിഞ്ഞിട്ടുണ്ട്. അരിയില്‍പോലും മാരകവിഷം അടങ്ങിയിട്ടുണ്ടെന്നാണ് അടുത്തിടെനടന്ന പഠനത്തില്‍ വ്യക്തമായത്. ദീര്‍ഘനാള്‍ കേടുകൂടാതെ സൂക്ഷിക്കാനാണ് ഈ വിഷം അളവില്‍ കൂടുതല്‍ ചേര്‍ക്കുന്നത്. എന്നാല്‍, ഇത് പരിശോധിക്കാന്‍ ചുമതലപ്പെട്ടവര്‍ നിഷ്ക്രിയരാണ്. നിയമങ്ങള്‍ ഉണ്ടെങ്കിലും ഫലപ്രദമായി നടപ്പാക്കുന്നില്ല. രോഗങ്ങള്‍ പരിശോധിക്കാന്‍ മുക്കിന് മുക്കിന് ലാബുണ്ട്. പക്ഷേ, ഭക്ഷ്യവസ്തുക്കള്‍ പരിശോധിക്കാനുള്ള ലാബുകള്‍ എവിടെയും കാണാനില്ല. ആരാണ് ഇതിനുത്തരവാദി. അതേക്കുറിച്ച് നാളെ - See more at: http://www.deshabhimani.com/newscontent.php?id=453757#sthash.38JLFaDi.dpuf രോഗപരിശോധന തകൃതി ഭക്ഷണം നോക്കാന്‍ ആരുമില്ല എം ഒ വര്‍ഗീസ് Posted on: 13-May-2014 11:32 PM ഭക്ഷ്യവസ്തുക്കളും പാചകംചെയ്ത ഭക്ഷണവും വാങ്ങി കഴിക്കുന്നവര്‍ മാരകരോഗികളാകുമ്പോഴും മലനീകരണവും മായംചേര്‍ക്കലും തടയാന്‍ സംസ്ഥാനത്ത് പരിമിതമായ സംവിധാനംമാത്രം. ഭക്ഷ്യവസ്തുക്കളില്‍ മായംചേര്‍ക്കല്‍ തടയാന്‍ നിയമങ്ങള്‍ക്ക് കുറവില്ലെങ്കിലും ഭക്ഷണം പരിശോധിക്കാന്‍ സംവിധാനമൊന്നുമില്ല. പല വിദേശരാജ്യങ്ങളിലും ഭക്ഷണം കഴിക്കണമെങ്കില്‍ സുരക്ഷിതമാണെന്ന പരിശോധനാറിപ്പോര്‍ട്ട് ലഭിക്കണം. അതിനുള്ള സംവിധാനം വാങ്ങുന്നിടത്തുതന്നെ ഉണ്ട്. പല സ്ഥലത്തും ഉപയോക്താവിന് സ്വയം ഗുണനിലവാരം പരിശോധിക്കാം. സ്വയം തയ്യാറാക്കിക്കൊണ്ടുപോകുന്ന ഭക്ഷണം മറ്റു സ്ഥലത്തുനിന്ന് കഴിക്കണമെങ്കില്‍ ഗുണം പരിശോധിക്കണം. ഏത് വൃത്തിഹീനമായ സാഹചര്യത്തിലും ഭക്ഷണം ഉണ്ടാക്കാം, വിളമ്പാം, കഴിക്കാം. ഒരേ എണ്ണയില്‍ എത്രതവണവേണമെങ്കിലും വറുക്കാം, വില്‍ക്കാം. ഇതില്‍പ്പരം അപകടം വേറെയില്ല. എന്നാലും ഫാസ്റ്റ്ഫുഡ് കടയിലെ വറുത്ത കോഴിക്ക് ആവശ്യക്കാര്‍ ഏറെയാണ്. തിന്നുകമാത്രമല്ല, പാഴ്സല്‍ വാങ്ങി മക്കള്‍ക്കും കൊണ്ടുപോയി കൊടുക്കും. എണ്ണ രണ്ടാമതും ചൂടാക്കുമ്പോള്‍ ഹൈട്രോലൈസിന്‍ ഓക്സിഡേഷനും പോളിമറൈസേഷനും നടന്ന് വിഷമായി മാറുമെന്ന് ശാസ്ത്രം പറയുന്നു. വറുത്തതിനോടുള്ള കൊതിയില്‍ ഇതൊന്നും ചിന്തിക്കാന്‍ ആര്‍ക്കും സമയമില്ല. ഇത് ചോദിക്കാനും പറയാനും ബാധ്യതപ്പെട്ടവരെ കാണാനില്ലെന്നതാണ് കേരളത്തിന്റെ അവസ്ഥ. ഭക്ഷണത്തിലെ കൃത്രിമം തടയാന്‍ 2006ലാണ് ഫുഡ് സേഫ്റ്റി ആക്ട് പാസാക്കിയത്. ഇതിന്റെ ചട്ടങ്ങള്‍ക്ക് രൂപംനല്‍കാന്‍ അഞ്ചുവര്‍ഷം എടുത്തു. 2011ല്‍ നിയമത്തിന്് അന്തിമരൂപം നല്‍കി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. ഈ നിയമം വന്നതോടെ അതുവരെ കേരളത്തില്‍ ഉണ്ടായിരുന്ന ഭക്ഷണപരിശോധനയും നിലച്ചെന്നാണ് അനുഭവം. ആരോഗ്യവകുപ്പിന്റെ കീഴിലുണ്ടായിരുന്ന പരിശോധന കൃഷിവകുപ്പിനു കീഴിലാക്കി. ഫുഡ്സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിക്കാണ് ചുമതല. മൂന്നു മേഖലയാക്കി മൂന്നു കമീഷണര്‍മാരെയും നിയമിച്ചു. ഇവര്‍ക്കു കീഴില്‍ ഫുഡ് ഓഫീസര്‍മാരും ഇന്‍സ്പെക്ടര്‍മാരും മറ്റ് ഉദ്യോഗസ്ഥരും വേണമെന്നാണ് വയ്പ്. ജില്ലകളുടെ ചുമതല വഹിക്കാന്‍പോലും ഓഫീസര്‍മാരില്ല. കോഴിക്കോട് മേഖലയ്ക്കു കീഴില്‍ കമീഷണറല്ലാതെ മറ്റാരും ഉള്ളതായി അറിയില്ല. മാസത്തില്‍ ഒരുപരിശേധാനപോലും നടക്കുന്നില്ല. വര്‍ഷങ്ങളായി പരിശോധന നടക്കാത്ത സ്ഥാപനങ്ങളാണ് നാട്ടില്‍ പ്രവര്‍ത്തിക്കുന്നതില്‍ ഭൂരിപക്ഷവും. എല്ലാഗ്രാമത്തിലും ആരോഗ്യകേന്ദ്രങ്ങളും ഫീല്‍ഡ് ഉദ്യോഗസ്ഥരുമുള്ള സംസ്ഥാനത്ത് ഭക്ഷണം പരിശോധിക്കാനുള്ള ചുമതലയില്‍നിന്ന് ഇവരെ മാറ്റിയതോടെ എല്ലാം നിലച്ചു. ക്യാന്‍സര്‍ ഭയപ്പെടുത്തുന്ന രീതിയില്‍ പെരുകുകയാണെന്നു പറയുന്ന ഭരണാധികാരികള്‍ക്ക് അതിനുള്ള ചികിത്സാസൗകര്യം ഒരുക്കാനും താല്‍പ്പര്യമില്ല. ജീവന്‍ നഷ്ടപ്പെടുമെന്ന് ഉറപ്പുള്ള രോഗമായതിനാല്‍ അതിനെയും വലിയൊരു കച്ചവടമേഖലയാക്കി മാറ്റാനാണ് മരുന്നുലോബിക്കും അവര്‍ക്ക് കൂട്ടുനില്‍ക്കുന്ന സര്‍ക്കാരുകള്‍ക്കും താല്‍പ്പര്യം. ചികിത്സാസൗകര്യത്തിന്റെ അപര്യാപ്തതയും വലിയ ചെലവുമാണ് ഇന്ത്യയില്‍ ക്യാന്‍സര്‍ പടര്‍ന്നുപിടിക്കാന്‍ കാരണമെന്ന് ലോകാരോഗ്യ സംഘടനതന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ തിരുവനന്തപുരത്തെ ആര്‍സിസി മാത്രമാണ് സൗകര്യമുള്ള ആശുപത്രി. തലശേരിയിലെ മലബാര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്തരകേരളത്തിന് ആശ്വാസം പകരുന്നുണ്ടെങ്കിലും പൂര്‍ണതോതിലേക്ക് വികസിച്ചിട്ടില്ല. ഇതു രണ്ടും കഴിഞ്ഞാല്‍ ചെന്നൈയിലോ വെല്ലൂരോ മുംബൈയിലോ ഹൈദരാബാദിലോ ഡല്‍ഹിയിലോ മാത്രമാണ് വിദഗ്ധ ചികിത്സ. ഇവിടത്തെ ഭാരിച്ച ചെലവ് സാധാരണക്കാര്‍ക്ക് തീര്‍ത്തും അപ്രാപ്യം. ചികിത്സാ സൗകര്യങ്ങള്‍ പരിമിതം രാജ്യത്ത് മുന്നൂറോളം ക്യാന്‍സര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ 40 ശതമാനവും പരിമിതമായ സൗകര്യം മാത്രമുള്ളവയാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ഇന്ത്യയുടെ ചികിത്സാരംഗത്ത് വലിയ മാറ്റം വരുത്താന്‍ പലപ്പോഴായി സര്‍ക്കാര്‍ പല പദ്ധതികളും ആവിഷ്കരിക്കുന്നുണ്ടെങ്കിലും അതൊന്നും ജനങ്ങളിലേക്ക് എത്തുന്നില്ല. ഡോക്ടര്‍- രോഗി അനുപാതം 1:1000 ആക്കുമെന്ന പ്രഖ്യാപനം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ലക്ഷ്യം കണ്ടിട്ടില്ല. കേരളത്തില്‍ എല്ലാ ജില്ലയിലും ക്യാന്‍സര്‍ സെന്ററുകള്‍ തുടങ്ങുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും അതിനാവശ്യമായ ബജറ്റ് വിഹിതമൊന്നും ഇതുവരെ നീക്കിവച്ചിട്ടില്ല. കൊച്ചിയില്‍ തുടങ്ങുമെന്നു പറഞ്ഞ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും അനിശ്ചിതത്വത്തിലാണ്. ടാറ്റ മെമ്മോറിയല്‍ മുംബൈ, ക്വിദ്വായി മെമ്മോറിയല്‍ ഓങ്കോളി ഇന്‍സ്റ്റിറ്റ്യൂട്ട് ബംഗളൂരു, ഹിന്ദുജ നാഷണല്‍ ഹോസ്പിറ്റല്‍ മുംബൈ, അപ്പോളോ ക്യാന്‍സര്‍ ഹോസ്പിറ്റല്‍ ചെന്നൈ, ആര്‍സിസി തിരുവനന്തപുരം, ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അടയാര്‍, സിഎംസി വെല്ലൂര്‍, സത്യസായി സൂപ്പര്‍ സ്പെഷ്യാലിറ്റി ബംഗളൂരു, മലബാര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തലശേരി ഇതൊക്കെയാണ് രാജ്യത്തെ മികച്ച ചികിത്സാകേന്ദ്രങ്ങള്‍. നമ്മുടെ ക്യാന്‍സര്‍ ചികിത്സാരംഗം വിപുലപ്പെടുത്തേണ്ട സമയം അതക്രമിച്ചു. യുദ്ധകാലാടിസ്ഥാനത്തില്‍ രാജ്യത്താകെ മികച്ച ചികിത്സയ്ക്ക് സൗകര്യം ഉണ്ടാക്കണം. തുടക്കത്തില്‍ കണ്ടെത്തിയാല്‍ 50 ശതമാനം രോഗികളും രക്ഷപ്പെടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നിട്ടും എന്തേ തുടക്കത്തില്‍ത്തന്നെ ചികിത്സ ലഭ്യമാക്കാന്‍ ജനകീയസര്‍ക്കാരുകള്‍ അമാന്തിച്ചുനില്‍ക്കുന്നു എന്നതാണ് ഉത്തരം കിട്ടേണ്ട ചോദ്യം. (അവസാനിച്ചു) - See more at: http://www.deshabhimani.com/newscontent.php?id=454350#sthash.H01ehVIa.dpuf

ക്യാന്‍സര്‍ ചികിത്സയും മരുന്നുകളുടെ അമിതവിലയും - ഡോ. ബി ഇക്ബാല്‍


Posted on: 15-May-2014 11:39 PM ക്യാന്‍സര്‍ ചികിത്സയുടെ കാര്യത്തില്‍ വമ്പിച്ച കുതിച്ചുചാട്ടമാണ് കഴിഞ്ഞ ഏതാനും ദശാബ്ദക്കാലമായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആദ്യകാലത്ത് ശസ്ത്രക്രിയയായിരുന്നു പ്രധാന ചികിത്സ. പിന്നീട് റേഡിയേഷന്‍ ചികിത്സയിലും ഔഷധചികിത്സയിലും വലിയ മുന്നേറ്റം നടന്നതിന്റെ ഫലമായി പരിമിതമായ ശസ്ത്രക്രിയ+ റേഡിയേഷന്‍+ ഔഷധചികിത്സ എന്നതിലേക്ക് മാറി. ഫലസിദ്ധി കൂടിയ, പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ നവീന മരുന്നുകള്‍ ഇപ്പോള്‍ ലഭ്യമാണ്. അതോടെ ക്യാന്‍സര്‍ രോഗികളുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതിനും ചികിത്സവഴി സംഭവിക്കാനിടയുള്ള അപകടസാധ്യത കുറയ്ക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. പല ക്യാന്‍സര്‍ രോഗങ്ങളും മുന്‍കാലങ്ങളെപ്പോലെ ഭയപ്പെടേണ്ട രോഗമല്ലാതായി മാറി. ഔഷധചികിത്സയ്ക്കു വേണ്ടിവരുന്ന മരുന്നുകളുടെ അതിഭീമമായ വിലയാണ് ക്യാന്‍സര്‍ രോഗികള്‍ നേരിടുന്ന പ്രധാന പ്രശ്നം. എയ്ഡ്സ് ചികിത്സയ്ക്ക് ഫലപ്രദമായ മരുന്നു കണ്ടുപിടിച്ചപ്പോഴും ഇതുതന്നെയായിരുന്നു സ്ഥിതി. ഇന്ത്യന്‍ കമ്പനികള്‍ ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന പേറ്റന്റ് നിയമമുപയോഗിച്ച് എയ്ഡ്സിനുള്ള വിലകൂടിയ മരുന്നുകള്‍ തുച്ഛമായ വിലയ്ക്ക് ഉല്‍പ്പാദിപ്പിച്ച് ലോകമാര്‍ക്കറ്റില്‍ എത്തിച്ചു. ഒരു വര്‍ഷത്തെ ചികിത്സയ്ക്ക് വന്‍കിട കമ്പനികള്‍ 15,000 ഡോളറിന് മാര്‍ക്കറ്റ് ചെയ്തിരുന്ന മരുന്നുകള്‍ ഇന്ത്യന്‍ കമ്പനികള്‍ കേവലം 135 ഡോളറിനാണ് വിറ്റത്. ആഫ്രിക്കന്‍ രാജ്യങ്ങളിലും മറ്റും എയ്ഡ്സ് നിയന്ത്രണവിധേയമായത് ഇന്ത്യന്‍ കമ്പനികള്‍ കുറഞ്ഞ വിലയ്ക്കുള്ള മരുന്നുകള്‍ ലഭ്യമാക്കിയതുകൊണ്ടാണ്. എന്നാല്‍, ഇന്ത്യന്‍ പേറ്റന്റ് നിയമത്തില്‍ 2005 മുതല്‍ മാറ്റം വരുത്തിയതിനെത്തുടര്‍ന്ന് ഇന്ത്യന്‍ കമ്പനികള്‍ക്ക് പഴയതുപോലെ വിദേശകമ്പനികളുടെ പേറ്റന്റ് മരുന്നുകളുടെ വിലകുറഞ്ഞ പതിപ്പുകള്‍ ഉല്‍പ്പാദിപ്പിക്കാനാവില്ല. ഈ സാഹചര്യത്തില്‍ വിദേശകമ്പനികളുടെ വിലയേറിയ ക്യാന്‍സര്‍ മരുന്നുകളെ ആശ്രയിക്കാതെ നിവൃത്തിയില്ല എന്ന സ്ഥിതിയാണിപ്പോള്‍. കേന്ദ്രസര്‍ക്കാര്‍ അടുത്തകാലത്ത് പ്രഖ്യാപിച്ച ഔഷധവിലനിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ പുതുതായി പേറ്റന്റ് ചെയ്യപ്പെട്ട ക്യാന്‍സര്‍ മരുന്നുകള്‍ വരികയുമില്ല. മിക്ക ക്യാന്‍സര്‍ മരുന്നുകളും ഒറ്റക്കമ്പനിമാത്രമായി ഉല്‍പ്പാദിപ്പിക്കുന്ന കുത്തക വിപണന മരുന്നുകളുമാണ്. ചില ക്യാന്‍സര്‍ മരുന്നുകളുടെ വില നോക്കുക (പട്ടിക). ചികിത്സയുടെ മൊത്തം ചെലവ് എത്രയോ കൂടുതലായിരിക്കുമെന്ന് ഊഹിക്കാമല്ലോ. ഇടത്തരക്കാര്‍ക്കുമാത്രമല്ല, സമ്പന്നര്‍ക്കുപോലും താങ്ങാനാവാത്ത വിലയാണ് ക്യാന്‍സര്‍മരുന്നുകള്‍ക്ക്. ഇന്ത്യന്‍ പേറ്റന്റ് നിയമത്തിലുള്ള നിര്‍ബന്ധിത ലൈസന്‍സ് എന്ന വ്യവസ്ഥ പ്രയോഗിച്ച് പേറ്റന്റ് മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ഉല്‍പ്പാദിപ്പിക്കാന്‍ തയ്യാറുള്ള ഇന്ത്യന്‍ കമ്പനികള്‍ക്ക് അതിനുള്ള അനുമതി കൊടുക്കുകമാത്രമാണ് തല്‍ക്കാലം മരുന്നുകളുടെ വില കുറയ്ക്കാന്‍ നമ്മുടെ മുന്നിലുള്ള മാര്‍ഗം. ഔഷധങ്ങളുടെ അമിതവില, ഔഷധ ദൗര്‍ലഭ്യം, രാജ്യത്തിന്റെ ആവശ്യാനുസരണം മരുന്നുല്‍പ്പാദിപ്പിക്കാന്‍ കമ്പനികള്‍ക്ക് കഴിയാത്ത അവസ്ഥ, പേറ്റന്റ് അനുവദിച്ച് നിശ്ചിത കാലയളവിനുള്ളില്‍ മരുന്നുല്‍പ്പാദിപ്പിക്കാതിരിക്കല്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ നിര്‍ബന്ധിത ലൈസന്‍സ് പ്രകാരം പേറ്റന്റ് എടുക്കാത്ത കമ്പനികള്‍ക്ക് മരുന്നുല്‍പ്പാദിപ്പിക്കാനുള്ള അവകാശം പേറ്റന്റ് ഓഫീസിനു നല്‍കാനാവും. മലയാളിയായ മുന്‍ പേറ്റന്റ് കണ്‍ട്രോളര്‍ പി എച്ച് കുര്യന്‍ ഇക്കാര്യത്തില്‍ മാതൃകയും കാട്ടിയിട്ടുണ്ട്. ജര്‍മന്‍ കമ്പനിയായ ബേയര്‍ കോര്‍പറേഷന്‍ നെക്സാവര്‍ എന്ന കമ്പനി നാമത്തില്‍ വില്‍ക്കുന്ന സൊറാഫെനിബ് റ്റൊസിലേറ്റ് എന്ന വൃക്ക, കരള്‍ ക്യാന്‍സറിനുള്ള മരുന്നുല്‍പ്പാദിപ്പിക്കാനുള്ള അവകാശം നാറ്റ്കോ എന്ന ഇന്ത്യന്‍ കമ്പനിക്കു നല്‍കിയാണ് കുര്യന്‍ ഉത്തരവിറക്കിയത്. ക്യാന്‍സര്‍ ചികിത്സയ്ക്ക് നെക്സാവര്‍ ഉപയോഗിക്കുമ്പോള്‍ ഒരുമാസത്തെ ചികിത്സയ്ക്ക് 2,80,428 രൂപയും ഒരു വര്‍ഷത്തേക്ക് 33,65,136 രൂപയും ചെലവുവരും. നാറ്റ്കോയുടെ മരുന്നുപയോഗിച്ചാല്‍ ഒരുമാസത്തെ ചികിത്സയ്ക്ക് കേവലം 8800 രൂപ മാത്രമാണ് ചെലവ്. പിന്നീട് സിപ്ല, നാറ്റ്കോയുടെ മരുന്നിലും കുറഞ്ഞവിലയ്ക്ക് ഇതേ മരുന്ന് മാര്‍ക്കറ്റ് ചെയ്തു. ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന സ്തനാര്‍ബുദ ചികിത്സയ്ക്കാവശ്യമായ ട്രാസ്റ്റുസുമാബ് എന്ന വിഭാഗത്തില്‍പ്പെട്ട മരുന്ന് ഹെര്‍സെപ്റ്റിന്‍ എന്ന പേരില്‍ സ്വിസ് കമ്പനിയായ റോഷ് അമിതവിലയ്ക്ക് വില്‍ക്കുന്നതിനെതിരെ വനിതാസംഘടനകളും ജനകീയാരോഗ്യ പ്രവര്‍ത്തകരും സമരരംഗത്താണ്. ഏറ്റവും ഗുരുതര സ്വഭാവമുള്ളതും സ്തനാര്‍ബുദരോഗികളില്‍ നാലിലൊരാളില്‍ കാണപ്പെടുന്നതുമായ വിഭാഗത്തില്‍പ്പെട്ട ഹെര്‍2+ (ഒഋഞ2+) ചികിത്സയ്ക്കായി ഇപ്പോള്‍ ലഭ്യമായിട്ടുള്ളവയില്‍ ഏറ്റവും ഫലവത്തായ മരുന്നാണ് ട്രാസ്റ്റുസുമാബ്. ഈ മരുന്ന് ശസ്ത്രക്രിയക്കുശേഷം കീമോതെറാപ്പിയുടെ ഭാഗമായി നല്‍കിയാല്‍ രോഗം കൂടുതല്‍ മൂര്‍ച്ഛിക്കാതെ സുഖകരമായി ജീവിക്കാന്‍ രോഗബാധിതര്‍ക്ക് കഴിയും. ഇന്ത്യയില്‍ അതിവേഗം വര്‍ധിച്ചുവരുന്ന ക്യാന്‍സര്‍ രോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് സ്തനാര്‍ബുദം. വര്‍ഷം ഒരുലക്ഷം പേര്‍ക്ക് സ്തനാര്‍ബുദം ബാധിക്കുന്നതായി കണക്കാക്കപ്പെടുന്നു. കേരളത്തില്‍ ഇന്ത്യന്‍ ശരാശരിയേക്കാള്‍ കൂടുതലായാണ് സ്തനാര്‍ബുദം കാണപ്പെടുന്നത്. മാസത്തിലൊരു കുത്തിവയ്പ് വീതം വര്‍ഷം 12 തവണകളായാണ് ഹെര്‍സെപ്റ്റിന്‍ നല്‍കേണ്ടത്. ഹെര്‍സെപ്റ്റിന്‍ ഒരു കുത്തിവയ്പിനുള്ള വയലിന് 1,10,000 രൂപയാണ് വില. അതായത് ഒരു വര്‍ഷത്തെ ചികിത്സയ്ക്ക് 13,20,000 രൂപ വേണ്ടിവരും. പിന്നീടവര്‍ വില 92,000 ആയി കുറച്ചു (മൊത്തം ചികിത്സാച്ചെലവ് അപ്പോഴും 11,04,000 രൂപ). ലക്ഷാധിപതികള്‍ക്കുമാത്രം താങ്ങാന്‍ കഴിയുന്ന ഹെര്‍സെപ്റ്റിന്‍ അമിതവില കുറയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നതിനെത്തുടര്‍ന്ന് ഇന്ത്യന്‍ കമ്പനിയായ എം ക്യൂര്‍ ഫാര്‍മയുമായി 2012 ആഗസ്തില്‍ റോഷ് വാണിജ്യകരാറിലേര്‍പ്പെട്ടു. തുടര്‍ന്ന് എം ക്യൂര്‍ ഫാര്‍മ അവരുടെ ബ്രാന്‍ഡ് മരുന്ന് ഹെര്‍ക്ലോണ്‍ എന്ന പേരില്‍ ഒരു വയലിന് 72,000 രൂപയ്ക്ക് മാര്‍ക്കറ്റ് ചെയ്യാനാരംഭിച്ചു. അപ്പോഴും ഒരു വര്‍ഷത്തെ ചികിത്സയ്ക്ക് 8,64,000 രൂപ ചെലവിടേണ്ടിവരും. ട്രാസ്റ്റുസുമാബ് ന്യായവിലയ്ക്ക് ലഭ്യമാക്കാന്‍ നിര്‍ബന്ധിത ലൈസന്‍സിങ് പ്രയോഗിക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നിട്ടുണ്ട്. ഇന്ത്യന്‍ കമ്പനികള്‍ പലതും വിദേശകമ്പനികള്‍ ഏറ്റെടുത്ത് തുടങ്ങിയ സാഹചര്യത്തില്‍ നിര്‍ബന്ധിത ലൈസന്‍സിങ്ങിനായി പേറ്റന്റ് കണ്‍ട്രോളര്‍ക്ക് ഇന്ത്യന്‍ കമ്പനികളില്‍നിന്ന് അപേക്ഷകള്‍ ലഭിക്കാനുള്ള സാധ്യത കുറഞ്ഞുവരികയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ പൊതുമേഖലാ കമ്പനികള്‍ മുന്‍കൈയെടുക്കേണ്ടതാണ്. നിര്‍ബന്ധിത ലൈസന്‍സിങ് സാധ്യത പ്രയോജനപ്പെടുത്തുന്നതോടൊപ്പം ഇന്ത്യന്‍ ജനതയെ ബാധിക്കുന്ന ക്യാന്‍സര്‍ രോഗങ്ങള്‍ക്കുള്ള ഔഷധങ്ങള്‍ ഗവേഷണംചെയ്ത് കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും ആരംഭിക്കണം. - See more at: http://www.deshabhimani.com/newscontent.php?id=455236#sthash.LMJKgQbW.dpuf