Tuesday, February 12, 2013

'പ്രകൃതി ജീവനം' ഒരു ശാസ്ത്രീയ സമീപനമാണു്



എറണാകുളത്തു് പി ജെ ആന്റണി ഫൌണ്ടേഷനില്‍ 27-01-2013 നു് 3 മണിക്കു് നടന്ന ആരോഗ്യ സെമിനാറില്‍ തൃശൂര്‍ ഗവ. എഞ്ചിനിയറിങ്ങു് കോളേജില്‍ നിന്നു് റിട്ടയര്‍ ചെയ്ത പ്രിന്‍സിപ്പല്‍ ഡോ. എം. ആര്‍. ശ്രീധരന്‍ നായര്‍ പ്രകൃതി ജീവനം ശാസ്ത്രീയമാണെന്നു് സമര്‍ത്ഥിച്ചു. ഡോ. എം ആര്‍ ശ്രീധരന്‍ നായര്‍ സ്വന്തം അനുഭവം പ്രകൃതി ജീവനത്തിന്റെ ഫലപ്രാപ്തിയ്ക്കു് ഒരു കേസ് സ്റ്റഡിയായി അവതരിപ്പിച്ചു. 4 ഹൃദയ തടസ്സങ്ങളോടെ പരിഹാരമില്ലെന്നു് പറഞ്ഞു് മദ്രാസിലെ അപ്പോളോ ഹോസ്പിറ്റലില്‍ നിന്നു് ഉപേക്ഷിച്ച അദ്ദേഹം 15 വര്‍ഷങ്ങള്‍ക്കു് ശേഷം 78-ആം വയസില്‍ ഇന്നും കര്‍മ്മ നിരതനായി ജീവിക്കുന്നു. ഇതു് പോലെ വിവിധ ചികിത്സാ സ്ഥാപനങ്ങളും വിദഗ്ദ്ധരും ഉപേക്ഷിച്ച നൂറു് കണക്കിനു് കേസുകള്‍ ലഭ്യമാണെന്നു് അദ്ദേഹം ചൂണ്ടിക്കാട്ടി.



പ്രകൃതി ജീവനത്തേക്കുറിച്ചുള്ള ഡോ. എം ആര്‍ ശ്രീധരന്‍ നായരുടെ പ്രഭാഷണത്തിന്റെ സംഗ്രഹം.

പ്രകൃതി ചികിത്സയും പ്രകൃതി ജീവനവും വ്യത്യസ്തമാണു്. പ്രകൃതി ചികിത്സ (Naturopathy or Orthopathy) പഠിച്ചു് അധികാരപ്പെടുത്തപ്പെട്ട വിദഗ്ദ്ധര്‍ നടത്തേണ്ടതാണു്. അംഗീകൃത ചികിത്സാ സ്ഥാപനങ്ങള്‍ ഉപേക്ഷിച്ച രോഗികള്‍ക്കു് പ്രകൃതി ജീവനം അനുഭവസ്ഥര്‍ ഉപദേശിക്കുന്നതില്‍ തെറ്റു് കാണേണ്ടതില്ല.

Medicine എന്നു് പറഞ്ഞാല്‍ ശാസ്ത്രമാണു്. ഔഷധമല്ല. ഔഷധ പ്രയോഗം മാത്രവുമല്ല. മെഡിസിന്‍ എന്നാല്‍ ശരീരത്തിനോ മനസിനോ ഉണ്ടാകുന്ന രോഗവും കേടു്പാടുകളും കണ്ടു് പിടിച്ചു് മാറ്റുകയോ ഒഴിവാക്കുകയോ ചെയ്യുന്നതിന്റെ ശാസ്ത്രമാണു്. ഔഷധം ഉല്പന്നങ്ങളാണു്. മെഡിക്കല്‍ സ്റ്റോര്‍ എന്നു് പറയുന്നതു് ശരിയല്ല. ഡ്രഗ് സ്റ്റോറാണവ.

ശാസ്ത്രം ശാസിക്കപ്പെട്ടതാണു്. അറിവാണു്. ശാസ്ത്ര തത്വത്തിനു് തെളിവു് വേണം. അതു് മാത്രം പോര, തെറ്റെന്നു് തെളിയിക്കാന്‍ മാര്‍ഗ്ഗമുള്ളതാവണം. പക്ഷി ശാസ്ത്രവും ജോതിഷവും ഹോമിയോപ്പതിയും പോലുള്ളവ കപട ശാസ്ത്രങ്ങളാണു്. ഹോമിയോപ്പതിക്കു് ശാസ്ത്രീയാടിസ്ഥാനമില്ല. വിശ്വാസം കൊണ്ടു് ആശ്വാസം കിട്ടിയേക്കാം. ഹോമിയോ മരുന്നു് നിര്‍മ്മാണത്തില്‍ ശാസ്ത്രീയതയില്ല.

വൈറ്റലിസവും സൃഷ്ടിവാദവും വിധി വിശ്വാസവും മാറ്റി വെച്ചേ ശാസ്ത്രം പഠിക്കാനാവൂ. ശാസ്ത്രത്തിന്റെ പ്രയോഗമാണു് സാങ്കേതിക വിദ്യ.

ദൈവത്തിനു് തെളിവില്ല. തെളിയിക്കാനുള്ള മാര്‍ഗ്ഗവുമില്ല. ഇല്ലെന്നു് തെളിയിക്കാനുമുള്ള മാര്‍ഗ്ഗമില്ല. അതിനാല്‍ സൃഷ്ടിവാദം ശാസ്ത്രീയമല്ല. ജീവനു് അടിസ്ഥാനമുണ്ടു്. ജവന്റെ അടിസ്ഥാന ഘടകം കോശമാണു്. കോശം ഒരേ തരം. കോശത്തിന്റെ അടിസ്ഥാനം DNA. മനുഷ്യന്റെ DNA യുടെ രേഖ തയ്യാറാക്കി കഴിഞ്ഞു. മനുഷ്യന്‍ ഒരമ്മയില്‍ നിന്നു് ആഫ്രിക്കയിലുണ്ടായി. ഏഷ്യയില്‍ വന്നു് യൂറോപ്പിലെത്തി.

ഏറ്റവും ലളിതമായ കോശം പായലാണു്. പായലില്‍ തുടങ്ങി പലതുമായി വളര്‍ന്നു് വികസിച്ചു് മനുഷ്യനിലെത്തി. കോശത്തിന്റെ പോഷണ സ്രോതസ് പ്രകാശ സംശ്ലഷണം (ഫോട്ടോ സിന്തസിസ്) ആണു്. സൂര്യപ്രകാശം, കാര്‍ബണ്‍ ഡയോക്സൈഡ്, വെള്ളം ഇവ ഉപയോഗിച്ചു് ഇലകളില്‍ നടക്കുന്നു.

ജീവന്റെ നിലനില്പിനടിസ്ഥാനം ഇലകളാണു്. ചിന്മയാനന്ദന്‍ പ്രകൃതിയുടെ ശക്തിയാണു് ഈശ്വര ചൈതന്യം എന്നും അതറിയാന്‍ വൃക്ഷത്തെ നോക്കിയാല്‍ മതിയെന്നും ഒരു പ്രഭാഷണത്തില്‍ പറഞ്ഞു് കേട്ടു. മരങ്ങള്‍ എത്ര ഉയരത്തിലേയ്ക്കു് വെള്ളം വലിച്ചുയര്‍ത്തുന്നു എന്നു് നോക്കുക. 150 മീറ്റര്‍ വരെ ഉയരമുള്ള വൃക്ഷങ്ങള്‍ ഉണ്ടു്. വിശ്രമമില്ലാതെ അവ പ്രവര്‍ത്തിക്കുന്നു. പുറത്തു് നിന്നു് ഊര്‍ജ്ജമൊന്നുമെടുക്കുന്നില്ല. സൂര്യ പ്രകാശമല്ലാതെ മറ്റൊന്നും. ഈ പ്രകൃതി പ്രതിഭാസത്തെ ഈശ്വര ചൈതന്യ പ്രചരണത്തിനായി ചിന്മയാനന്ദന്‍ ഉപയോഗിച്ചു. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്കു് വിശ്വാസികള്‍ കണ്ടെത്തുന്ന ഉത്തരം.

ഇക്കാര്യത്തില്‍ പഠിക്കേണ്ട പുസ്തകമാണു് സ്റ്റീവന്‍ ഓവലിന്റെ 'ഒരിലയുടെ ജീവിതം' (Life of a leaf). DNA സീക്വന്‍സിങ്ങു് നടന്നു് കഴിഞ്ഞതോടെ ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ഉറപ്പിക്കപ്പെട്ടിരിക്കുന്നു. സൃഷ്ടിവാദം ഇനി നിലനില്‍ക്കില്ല.

പ്രകൃതിയും ചുറ്റുപാടുകളും പഠിക്കുമ്പോള്‍ ഉള്ളില്‍ നിന്നു് പൂര്‍ണ്ണത്തെ മനസിലാക്കാനാവില്ല. മാറി നിന്നേ പൂര്‍ണ്ണത്തെ മനസിലാക്കാനാവൂ.

മനുഷ്യന്റെ തലച്ചോറിന്റെ പ്രവര്‍ത്തനത്തിനടിസ്ഥാനം വൈദ്യുതി തന്നെയാണു്. കമ്പ്യൂട്ടറിന്റെ ശക്തി സ്രോതസ് വൈദ്യുതിയായിരിക്കുന്നതു് പോലെ. വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണു് ഫ്രാന്‍സിസ് അഷ്ട്രോഫിന്റെ 'ജീവന്റെ തീപ്പൊരി' (The spark of life)

തലച്ചോറില്‍ 10 മുതല്‍ 100 വരെ ശതകോടി ന്യൂറോണുകളുണ്ടു്. ഓരോ ന്യൂറോണും മറ്റു് ആയിരക്കണക്കിനു് ന്യൂറോണുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതാണു് മനുഷ്യന്റെ മനസിന്റേയും ചിന്തയുടേയും ആശയ പ്രപഞ്ചത്തിന്റേയും അടിസ്ഥാനം. അതില്‍ പ്രകൃത്യതീതമായതൊന്നുമില്ല.

പ്രകൃതി ചികിത്സയില്‍ പ്രാഗത്ഭ്യമുള്ളവരല്ല ഇന്നു് ആ മെഡിസിന്‍ ബ്രാഞ്ചു് കൈകാര്യം ചെയ്യുന്നതു്. പ്രകൃതി ജീവനം മെഡിസിന്റെ ഭാഗമാകണം. ഇതര വിഷയങ്ങള്‍ക്കൊപ്പം മെഡിസിനു് ഓര്‍ത്തോപ്പതി ഒരു വിഷയമായി പഠിപ്പിക്കണം.

അറിവു്, ശാസ്ത്രം, പല ശാഖകളായി വേര്‍തിരിച്ചു് കാണുന്നതു് അപകടം ചെയ്യുന്നു. മോളിക്കുലാര്‍ സെല്‍ ബയോളജി പഠിക്കാന്‍ ഭാഷയും കണക്കും രസതന്ത്രവും ഫിസിക്സും ബയോളജിയും ഒരേപോലെ പഠിക്കണം. ആയുഷ്കാലം മുഴുവന്‍ വിദ്യാര്‍ത്ഥിയായിരിക്കണം. അറിവിനു് ലേബല്‍ ഇടേണ്ടതില്ല.

US ല്‍ എട്ടു് വര്‍ഷം പഠിച്ചതിനു് ശേഷമേ പ്രാക്ടീസ് ചെയ്യാനാവൂ. ഇവിടത്തെ MD കഴിഞ്ഞു് ചെല്ലുന്നവര്‍ വീണ്ടും രണ്ടു് വര്‍ഷം കൂടി പഠിക്കണം. പഠിച്ച ലൈസന്‍സുള്ള ഡോക്ടര്‍മാര്‍ മാത്രമേ ചികിത്സിക്കാന്‍ പാടുള്ളു. പഠിക്കാത്തവരെ അധികാരപ്പെടിത്തിയതു് തെറ്റാണു്. എന്നാല്‍ ജീവിത ശൈലി മാറ്റാന്‍ ആര്‍ക്കും ഉപദേശിക്കാം. വ്യവസ്ഥാപിത ചികിത്സാ വിദഗ്ദ്ധന്‍ ഉപേക്ഷിക്കുന്ന കേസുകളില്‍ മാത്രമാണു് മറ്റുള്ളവര്‍ക്കു് ഉപദേശം നല്‍കാനാവുന്നതു്. ലിവര്‍ സീറോസിസുപോലും ജീവിത ചര്യ മാറ്റിയാല്‍ മാറ്റിയെടുക്കാം.

നിലവില്‍ ആരോഗ്യ രംഗം മരുന്നു് വ്യവസായമാണു് നിയന്ത്രിക്കുന്നതു്. വേണ്ടതും വേണ്ടാത്തതുമായ മരുന്നുകള്‍ നിര്‍ദ്ദേശിക്കുന്നു. ഡോക്ടര്‍മാര്‍ ബ്രാന്‍ഡു് പേരുകളാണു് പലപ്പോഴും നിര്‍ദ്ദേശിക്കുന്നതു്. ഡോക്ടര്‍മാര്‍ക്കടുത്തു് അവര്‍ക്കു് ബന്ധമുള്ള മരുന്നു് കടകളില്‍ മാത്രമേ അവര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ കിട്ടൂ എന്ന സ്ഥിതി പലപ്പോഴും കാണാം. മറ്റൊന്നു് മരുന്നു് കമ്പനികളുടെ പരസ്യവും മാര്‍ക്കറ്റിങ്ങും ഡോക്ടര്‍മാരും മെഡിക്കല്‍ റെപ്പുമാരും തമ്മിലുള്ള ബന്ധമാണു്. ഇന്റര്‍നെറ്റില്‍ Generic Medicine എന്നു് കൊടുത്താല്‍ ഏതു് മരുന്നിന്റേയും ജെനറിക് പേരു് കിട്ടും. വിലയും മറ്റു് വിവരങ്ങളും ലഭ്യമാണു്.

ആധുനിക ചികിത്സാ സമ്പ്രദായത്തിലെ മരുന്നുകള്‍ പരീക്ഷണം കഴിഞ്ഞു് വരുന്നതാണു്. പക്ഷെ, ഓരോ രോഗിക്കും പല മരുന്നുകള്‍ നല്‍കുന്നു. അവ കൂട്ടായി നല്‍കുമ്പോള്‍ പ്രതി പ്രവര്‍ത്തനം ഉണ്ടാകും. അതാരും പരീക്ഷണത്തിനു് വിധേയമാക്കുന്നില്ല. വിലയില്‍ തട്ടിപ്പു് നടക്കുന്നു. Clavix 65 രൂപയ്ക്കു് 10 എണ്ണം കിട്ടുമ്പോള്‍ അതേ മരുന്നു് മറ്റൊരു കമ്പനി Plavix 1615 രൂപയ്ക്കു് 14 എണ്ണം മാത്രം നല്‍കുന്നു. ഒരേ മരുന്നു് ഒരേ രോഗത്തിനു്. ഇതാണു് മരുന്നു് കമ്പനിക്കാരുടെ തട്ടിപ്പു്. Thalidomide – Morning Sickness നു് കൊടുത്തിരുന്നതു് ഇന്നു് നിരോധിച്ചിരിക്കുന്നു. മരുന്നു് അത്യാവശ്യമുണ്ടെങ്കില്‍ മാത്രമേ കഴിക്കാവൂ.

വേണ്ടതും വേണ്ടാത്തതുമായ ടെസ്റ്റുകള്‍ നിര്‍ദ്ദേശിക്കുന്നു. ആന്റി ബയോട്ടിക് പ്രയോഗം കാടടച്ചു് വെടി വെയ്ക്കുകയാണു്. നമ്മുടെ കോശങ്ങളുടെ 10 ഇരട്ടിയിലധികം നമ്മുടേതല്ലാത്ത കോശങ്ങള്‍ (മൈക്രോബുകള്‍) നമ്മുടെ ശരീരത്തിലുണ്ടു്. അവയില്‍ പലതും ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നവയാണു്. അവ നശിപ്പിക്കപ്പെടുന്നതു് ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങള്‍ അസാദ്ധ്യമാക്കുകയും തുടര്‍ച്ചയായി മരുന്നുകളുടെ പിടിയിലേയ്ക്കു് രോഗിയെ എത്തിക്കുകയും ചെയ്യുന്നു.

പ്രകൃതി ജീവനത്തിനേ ശാസ്ത്രീയാടിത്തറ ഉള്ളു. മരുന്നുകള്‍ക്കു് ശാസ്ത്രീയാടിത്തറ ഉണ്ടെങ്കിലും മരുന്നു് പ്രയോഗത്തിനു് ശാസ്ത്രായാടിത്തറ ഇല്ലാതെ പോകുന്നു. മെഡിസിനു് പഠിക്കാന്‍ ചേരാന്‍ തലവരി. ഡിഗ്രി കഴിഞ്ഞാല്‍ ഓരോ തലത്തിലും കൂടി വരുന്നു.

മരുന്നല്ല, ജീവിത ശൈലിയാണു് പ്രധാനം. എണ്ണയില്‍ വറുത്തും പൊരിച്ചും കഴിക്കുന്നതു് കൂടുതല്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നു. എണ്ണ ഉയര്‍ന്ന ഊഷ്മാവിലാണു് തിളയ്ക്കുന്നതു്. 150 മുതല്‍ 250 വരെ ഡിഗ്രി സെല്‍ഷ്യസിലാണതു്. എണ്ണ പലതിന്റേയും സങ്കരമാണു്. ദഹിക്കാത്ത ഉല്പന്നങ്ങളം എണ്ണയിലുണ്ടാകും. കൂടിയ ചൂടില്‍ പല മാറ്റങ്ങളും കൊഴുപ്പുകള്‍ക്കു് വരുന്നു.

പപ്പടമാണു് ദോഷകരമായ മറ്റൊരു വസ്തു. അതിലുപയോഗിക്കുന്ന കാരം വിഷമാണു്. ഉപ്പിലിട്ടതു് (അച്ചാറുകള്‍) നല്ലതല്ല. കണ്ടമാനം ഉപ്പും അനാവശ്യ സാധനങ്ങളും ഉള്ളില്‍ ചെല്ലും. ബേക്കറി പലഹാരങ്ങള്‍ പ്രത്യേകിച്ചു് മൈദയും ഡാല്‍ഡയും ഉപയോഗിക്കുന്നതു് നല്ലതല്ല. മൃഗങ്ങളുടെ പാലു് അതതു് മൃഗങ്ങളുടെ കുഞ്ഞുങ്ങള്‍ക്കുള്ളതാണു്. മനുഷ്യനുള്ളതല്ല. രാസ കീട നാശിനി അപകടമാണു്.

ആഹാരവും പോഷണവും മെഡിസിന്റെ ഒരു പ്രത്യേക ബ്രാഞ്ചാണു്. പഴം മാത്രമായി കഴിക്കണം. മറ്റു് ആഹാരത്തിന്റെ കൂട്ടത്തിലാകരുതു്. സസ്യ പ്രോട്ടീന്‍ ആവശ്യമാണു്. മനുഷ്യന്‍ സസ്യഭുക്കായിട്ടാണു് വളര്‍ന്നു് വന്നതു്. കായ്‌കനികളും ഇലകളുമാണു് മനുഷ്യനാവശ്യമായ ഉത്തമ പോഷകങ്ങള്‍ നല്‍കുന്നതു്. അതതു് പ്രദേശത്തുള്ള കായ്‌കനികളാണു് കൂടുതല്‍ ഉചിതം. അതു് കഴിഞ്ഞേ ദൂരെ നിന്നുള്ളവ വരൂ. ഉപ്പധികം പാടില്ല. കുറച്ചു് വേണം. പച്ചയ്ക്കു് കഴിക്കുമ്പോള്‍ അവയില്‍ നിന്നു് തന്നെ ലവണങ്ങള്‍ കിട്ടും.‌‌ ഇലകള്‍ പ്രധാനം. തുസി (വിഷ്ണുവുമായി ബന്ധപ്പെടുത്തി കാണുന്നു), കൂവളം (ശിവന്‍), കറുക (ഗണപതി). നാമുപയോഗിക്കുന്ന കറിവേപ്പില എടുത്തു് കളയേണ്ടതല്ല. തിന്നുക തന്നെ വേണം.

കൊഴുപ്പുകളില്‍ വെളിച്ചെണ്ണയാണു് കേരളീയര്‍ക്കുത്തമം - പക്ഷെ അധികമാകരുതു്. അധികം ചൂടാക്കാതെ കഴിക്കുന്നതാണു് നല്ലതു്.

ദിവസവും രാവിലേയോ വൈകിട്ടോ അത്യാവശ്യ വസ്ത്രം മാത്രം ധരിച്ചു് ഇളം വെയില്‍ കൊണ്ടു് മുക്കാല്‍ മണിക്കൂര്‍ നടക്കണം. മുക്കാല്‍ മണിക്കൂര്‍ നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ കുറഞ്ഞ സമയം തുടങ്ങി ക്രമേണ സമയം കൂട്ടി മുക്കാല്‍ മണിക്കൂര്‍ വരെയാക്കണം. വിശ്രമം പ്രധാനമാണു്. ശരിയായ ഉറക്കമാണു് ഏറ്റവും നല്ല വിശ്രമം.

ആഹാരം വയറു് നിറയെ കഴിക്കരുതു്. അവശ്യവും മിതവും സമീകൃതവുമായ ആഹാരവും വ്യായാമവും വിശ്രമവും സന്തുലിതമാക്കി സുഖമായി ജീവിക്കാം.

No comments:

Post a Comment